നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

മർത്യത; താഴ്മ

പുരാതന റോമിൽ പടനായകന്മാർ ഒരു ഇതിഹാസ യുദ്ധത്തിൽ വിജയിച്ചതിനുശേഷം തലസ്ഥാനവീഥികളിലൂടെ രാവിലെ മുതൽ സൂര്യാസ്തമയം വരെ വിജയരഥത്തിൽ വീരഘോഷയാത്ര നടത്തുന്ന കഥകൾ, പുരാതനപണ്ഡിതന്മാരായജെറോമുംതെർത്തുല്യനുംപരാമർശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഇരമ്പും; പടത്തലവൻ‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനത്തിൽ ആഹ്ലാദിച്ചുകൊണ്ട് ആരാധനയിൽ മുഴുകും. എന്നിരുന്നാലും, ഒരു ദാസൻ ഈസമയം മുഴുവൻ പടത്തലവന്റെ പുറകിൽ നിന്നുകൊണ്ടു,‘മെമെന്റോ മോറി’ (നിങ്ങൾ മരിക്കുമെന്ന് ഓർക്കുക) എന്നു ചെവിയിൽ മന്ത്രിക്കുമെന്നാണ് ഐതിഹ്യം. എല്ലാ പ്രശംസകൾക്കുമിടയിൽ, പടത്തലവന്, താൻ മർത്യനാണെന്ന ഓർമ്മ സൃഷ്ടിക്കുന്ന വിനയം വളരെ ആവശ്യമായിരുന്നു.

ഊതിവീർപ്പിച്ച ആത്മാഭിമാനവും  അഹംഭാവവും ബാധിച്ച ഒരു സമൂഹത്തിന്റെ അഹങ്കാരത്തെ അഭിമുഖീകരിച്ചുകൊണ്ട്, തുളച്ചുകയറുന്ന വാക്കുകളിലൂടെ യാക്കോബ് പറഞ്ഞു: "ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു" (യാക്കോബ് 4: 6). "കർത്താവിന്റെ മുമ്പിൽ [സ്വയം] താഴ്ത്തുക" എന്നതാണ് അവർക്ക് വേണ്ടത്. ഈ എളിമ അവർ എങ്ങനെ സ്വായത്തമാക്കും? റോമൻ പടനായകന്മാരെപ്പോലെ, തങ്ങൾ ഒരുനാൾ മരിക്കുമെന്ന ഓർമ്മ അവർക്കുണ്ടാവേണ്ടതുണ്ട്. "നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ;" യാക്കോബ് പറഞ്ഞു. "നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ." (4:14). നാം മർത്യരായ മനുഷ്യരാണെന്ന തിരിച്ചറിവ്, നമ്മുടെ ബലഹീന ശ്രമങ്ങളേക്കാൾ "കർത്താവിന്റെ ഉറപ്പുള്ള ഹിതത്തിൽ" ആശ്രയിച്ച് അനുദിനം ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും (4:15).

ഈ ലോകത്തിൽ നമ്മുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നത് നാം മറക്കുമ്പോഴാണ് നാം അഹങ്കാരം നിറഞ്ഞവരാകുന്നത്. എന്നാൽ, നാം മർത്യരാണെന്ന ഓർമ്മയുണ്ടായാൽ,  ഓരോ ശ്വാസവും ഓരോ നിമിഷവും അവന്റെ ദാനമാണെന്ന് നാം ഓർക്കും ;‘മെമെന്റോ മോറി.’

ഒരു വിവേകരഹിതമായ നിക്ഷേപം

വിജയ് കേഡിയ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നാണ് വന്നത്; എങ്കിലും അയാൾക്ക് സ്റ്റോക്ക് മാർക്കെറ്റിൽ അതീവ താല്പര്യം ഉണ്ടായിരുന്നു. 2004-2005 ൽ ആളുകൾ അന്ന് വിലയില്ലാത്തതായി കരുതിയ മൂന്നു കമ്പനികളിൽ അയാൾ നിക്ഷേപിച്ചു. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ അയാൾ സ്റ്റോക്കുകൾ വാങ്ങി. വിജയ്യുടെ ‘വിഡ്‌ഢിത്തം’ ഫലം കണ്ടു; കമ്പനിയുടെ മൂല്യം നൂറിലധികം മടങ്ങ് വർദ്ധിച്ച് പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന കരുത്തുള്ള നിക്ഷേപമായി മാറി.

തികച്ചും അസംബന്ധം എന്ന് തോന്നിച്ച നിക്ഷേപം നടത്തുവാൻ ദൈവം യിരെമ്യാവിനൊട് ആവശ്യപ്പെട്ടു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള നിലം വാങ്ങുക” (യിരെമ്യാവ് 32:8). ഇത് ഭൂമി വാങ്ങുവാനുള്ള സമയം അല്ലായിരുന്നു. രാജ്യം മുഴുവൻ കൊള്ളയടിക്കപ്പെടുന്നതിന്റെ വക്കിലായിരുന്നു. “അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു“(വാ. 2). യിരമ്യാവ് വാങ്ങിയതെല്ലാം ഉടനെ ബാബിലോണ്യരുടെ കയ്യിലാകുമായിരുന്നു. എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഏതു വിഡ്ഢിയാണ് നിക്ഷേപം നടത്തുക?

ദൈവത്തെ കേൾക്കുന്ന വ്യക്തി —മറ്റാർക്കും വിഭാവനം ചെയ്യാൻ സാധിക്കാത്ത ഭാവിയെ ആസൂത്രണം ചെയ്യുന്നവനാണ്. “ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (വാ. 15). ദൈവം നാശത്തിനപ്പുറം കണ്ടു. ദൈവം വിടുതലും, രോഗശാന്തിയും, യഥാസ്ഥാപനവും വരുത്തുമെന്ന് വാഗ്ദത്തം ചെയ്തു. ദൈവത്തോടുള്ള ബന്ധത്തിലോ ശുശ്രൂഷയിലോ നടത്തുന്ന അസംബന്ധ നിക്ഷേപങ്ങൾ മൂഢമായതല്ല— ദൈവം നമ്മെ നയിക്കുമ്പോൾ അത് ഏറ്റവും ബുദ്ധിപരമായ നീക്കമായിരിക്കും. (ദൈവമാണ് നിർദ്ദേശത്തിനു പിന്നിലെന്ന് പ്രാർത്ഥനയോടെ നാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്). മറ്റുള്ളവരുടെ “മൂഢ” നിക്ഷേപം ദൈവം നയിക്കുമ്പോൾ ഏറ്റവും അർത്ഥവത്താകുന്നു.

ശക്തരായ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി

ന്യൂയോർക്ക് ടൈംസ്, "രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും മഹത്തരമായ ഒരു  രക്ഷാദൗത്യം " സംഘടിപ്പിച്ചതിന്, 2010-ൽ , 94 വയസ്സുള്ള ജോർജ്  വോയ്നോവിച്ചിന് അവാർഡായി  ഒരു വെങ്കല നക്ഷത്രം സമ്മാനിച്ചു. അമേരിക്കയിലെ ഒരു സെർബിയൻ കുടിയേറ്റക്കാരന്റെ മകനായ വോയ്നോവിച്ച് അമേരിക്കൻ സൈന്യത്തിൽ ചേർന്നിരുന്നു. നിലം പതിച്ച അമേരിക്കൻ വൈമാനികർ യൂഗോസ്ലാവിയൻ വിപ്ലവകാരികളുടെ സംരക്ഷണത്തിലാണെന്ന വാർത്ത വന്നപ്പോൾ വോയിനോവിച്ച് സ്വന്തം പിതാവിന്റെ നാട്ടിലേക്ക് തിരിച്ചു പോയി വൈമാനികരെ കണ്ടുപിടിക്കുന്നതിന്നായി കാട്ടിൽ പാരച്ചൂട്ടിൽ ഇറങ്ങി. സൈനീകരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് , എങ്ങിനെയാണ് സെർബിയക്കാരുമായി ചേർന്ന് പോകേണ്ടത് എന്ന് (സെർബിയക്കാരുടെ വസ്ത്രധാരണവും അവരുടെ ഭക്ഷണരീതിയും ) അവരെ  പഠിപ്പിച്ചു. അതിനു ശേഷം അവർ കാട്ടിൽ വെട്ടിയുണ്ടാക്കിയ , വിമാനം ഇറങ്ങാനുള്ള പാതയിൽ കാത്തു കിടന്നിരുന്ന യാത്രാ വിമാനമായ C-47-ൽ ഓരോ ഗ്രൂപ്പിനേയും ഓരോ സമയത്തായി മാസങ്ങൾ കൊണ്ട് അദ്ദേഹം തനിയെ പുറത്ത് കൊണ്ടു വന്നു. ആവേശഭരിതരും സന്തോഷവാന്മാരുമായ 512 സൈനീകരെ വോയ്നോവിച്ച് രക്ഷപ്പെടുത്തി.

ദൈവം ദാവീദിനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ  ദാവീദ് വിവരിക്കുന്നുണ്ട്. “അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു” (2 ശമുവേൽ 22 :17) ദാവീദ് പറഞ്ഞു. ശൗൽ രാജാവ്, അസൂയ കൊണ്ട് കോപിഷ്ടനായി, ദാവീദിന്റെ രക്തത്തിനായി , നിഷ്ക്കരുണം വേട്ടയാടി കൊണ്ടിരുന്നു. പക്ഷേ ദൈവത്തിനു മറ്റൊരു പദ്ധതി ആയിരുന്നു. “ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും എന്നെ പകച്ചെവരുടെ പക്കൽ നിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു ; "(വാ. 18) ദാവീദ് ഓർത്തെടുത്തു.

 ദൈവം ദാവീദിനെ ശൗലിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു. അവൻ ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് രക്ഷപ്പെടുത്തി. ദൈവം നമ്മെ രക്ഷിക്കുവാനായി വന്നു. യേശു പാപത്തിൽ നിന്നും, തിന്മയിൽ നിന്നും, മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഏത് ബലവാനായ ശത്രുവിനേക്കാളും വലിയവനാണ് നമ്മുടെ ദൈവം.

ഒരു വലിയ വെളിച്ചം

2018 ൽ , തായ്ലാന്റിലെ 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കൂടി , ഒരു സായാഹ്നം ആസ്വദിക്കാനായി, വളഞ്ഞുതിരിഞ്ഞ വഴികളുള്ള ഒരു ഗുഹക്കകത്ത് പ്രവേശിച്ചു. അപ്രതീക്ഷിതമായി മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയപ്പോൾ അവർ കൂടുതൽ കൂടുതൽ ഗുഹക്ക് അകത്തേക്ക് കയറിപ്പോയി. രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അവരെ രക്ഷിച്ച് പുറത്തു കൊണ്ടുവരാനായത്. മുങ്ങൽ വിദഗ്ധ ടീം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്താനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ 6 ഫ്ലാഷ് ലൈറ്റുകളുമായി ഒരു ചെറിയ പാറയിടുക്കിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. എങ്ങനെയെങ്കിലും വെളിച്ചവും സഹായവും വരുമെന്ന് പ്രതീക്ഷിച്ച്, അനേക മണിക്കൂറുകൾ അവർ ഇരുട്ടിൽ ചെലവഴിച്ചു.

 പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നത് ഇരുളു നിറഞ്ഞതും, അക്രമവും അത്യാഗ്രഹവും അതിക്രമിച്ചതും, മത്സരത്താലും മന:പീഢയാലും തകർന്നതുമായ ഒരു ലോകത്തെയാണ് (യെശ. 8:22). എവിടെയും അവശിഷ്ടങ്ങൾ മാത്രം. പ്രത്യാശയുടെ കിരണങ്ങൾ മിന്നി മറയുന്നു; അന്ധകാര ശൂന്യതയിലേക്ക് നിപതിക്കുന്നതിനു മുമ്പുള്ള സ്ഫുലിംഗങ്ങൾ മാത്രം. എങ്കിലും ഈ ഇരുണ്ട നാളുകൾ അവസാനമല്ലെന്ന് യെശയ്യാവ് ഉറപ്പിച്ച് പറയുന്നു. ദൈവത്തിന്റെ കരുണയാൽ "കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല" (9:1) എന്ന് പറയുന്നു. ദൈവം തന്റെ ജനത്തെ ഇരുളടഞ്ഞ അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കയില്ല. പാപം മൂലം ഉണ്ടായ അന്ധകാരത്തെ നീക്കുവാൻ യേശു വരുന്നതിനെക്കുറിച്ച് പ്രവാചകൻ  ജനത്തിന് പ്രത്യാശ നൽകുന്നു.

യേശു വന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് പുതിയ അർത്ഥത്തിൽ നാം കേൾക്കുന്നു: "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു" (വാ .2).

രാത്രി എത്ര കുരിരുൾ നിറഞ്ഞതുമാകട്ടെ ; സാഹചര്യങ്ങൾ എത്ര നിരാശപ്പെടുത്തുന്നവയുമാകട്ടെ ; നാം ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുകയില്ല. യേശു ഇവിടെയുണ്ട്. ഒരു വലിയ വെളിച്ചം പ്രകാശിക്കുന്നു.

ശക്തനും സ്നേഹിക്കുന്നവനും

2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. "കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു " എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല ... ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. "

സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: " അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. " (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.

"യഹോവ ... അരുളിച്ചെയ്തു " എന്നാൽ " .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല" ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)

ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.

പരിശോധന

എന്റെ ആണ്മക്കളെ ഞാൻ ആദ്യമായി 14000 അടി ഉയരമുള്ള മലകയറുവാൻ കൊണ്ടു പോയപ്പോൾ, - അവർ പരിഭ്രാന്തരായി. അവർക്കത് സാധിക്കുമോ? അവർ വെല്ലുവിളി നേരിട്ടിരുന്നോ? എന്റെ ഇളയ മകൻ ഇടയ്ക്കിടയ്ക്ക് വിശ്രമത്തിനായി നിന്നു. "ഡാഡി, എനിക്ക് ഇനിയും മുൻപോട്ട് പോകാൻ കഴിയില്ലായെന്ന്" അവൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ പരീക്ഷ അവർക്ക് നല്ലതാണെന്നും അതിനായി അവർ എന്നിൽ വിശ്വസിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. കൊടുമുടിയിൽ എത്തുന്നതിന് ഒരു മൈൽ മുൻപേ, എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ മകൻ ഞങ്ങളെ പിന്നിലാക്കി കൊടുമുടി തൊട്ടു. അവന്റെ ഭയത്തിന്റെ നടുവിലും എന്നിൽ വിശ്വസിച്ചതിനാൽ അവൻ സന്തോഷവാനായിരുന്നു.

മലയ കയറുമ്പോൾ യിസ്സഹാക്കിന് തന്റെ പിതാവിലുണ്ടായിരുന്ന വിശ്വാസത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നാറുണ്ട്. അതിലുമുപരിയായി, തന്റെ മകന്റെമേൽ കത്തി ഉയർത്തിയ അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിൽ എനിക്ക് വാക്കുകളില്ല. (ഉല്പ.22:10). ആശയക്കുഴപ്പത്താൽ തകർന്ന ഹൃദയമായിരുന്നിട്ടും അബ്രഹാം ദൈവത്തെ അനുസരിച്ചു. ദയയോടെ ഒരു ദൂതൻ അവനെ തടഞ്ഞു. "ബാലന്റെമേൽ കൈവയ്ക്കരുതെന്ന്" ദൈവത്തിന്റെ ദൂതൻ പറഞ്ഞു (വാ.12). യിസ്സഹാക്ക് മരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

ഈ വ്യത്യസ്തമായ സംഭവുമായി നമ്മുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക, ആ അദ്ധ്യത്തിന്റെ ആരംഭ വാക്യങ്ങൾ "ദൈവം അബ്രഹാമിനെ പരീക്ഷിച്ചു" എന്നാണ്(വാ.1). തനിക്ക് നേരിട്ട പരിശോധനയിലൂടെ താൻ ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്ന് അബ്രഹാം പഠിച്ചു. ദൈവത്തിന്റെ സ്നേഹിക്കുന്ന ഹൃദയത്തെയും ആഴമാർന്ന കരുതലിനെയും അവൻ മനസ്സിലാക്കി. 

നമ്മുടെ ആശയക്കുഴപ്പത്തിലും, അന്ധകാരത്തിലും, പരിശോധനയിലും നാം നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. നമ്മുടെ പരീക്ഷകൾ ദൈവവുമായുള്ള ആഴത്തിലുള്ള വിശ്വസത്തിലേക്ക് നമ്മെ നയിക്കുന്നു.

സത്യവും നുണകളും ജാഗ്രതയുള്ളവരും

2018 ലെ ബേസ്‌ബോൾ സീസണിൽ, ഒരു പരിശീലകൻ ഡഗൗട്ടിൽ ഇരിക്കുന്ന ഒരു പയ്യന് പന്തു നൽകാൻ ആഗ്രഹിച്ചു. എന്നാൽ കോച്ച് അവന്റെ നേർക്ക് എറിഞ്ഞ പന്ത് ഒരു മനുഷ്യൻ തട്ടിയെടുത്തു. ഇതിന്റെ വീഡിയോ വൈറലായി. വാർത്താ ഏജൻസികളും സോഷ്യൽ മീഡിയയും ഒരു മനുഷ്യന്റെ ഈ ക്രൂരതയെ അപലപിച്ചു. അതല്ലാതെ കാഴ്ചക്കാർക്ക് മുഴുവൻ കഥയും അറിയില്ലായിരുന്നു. നേരത്തെ, ആ കുട്ടിയെ ഒരു പന്തെടുക്കാൻ ആ മനുഷ്യൻ സഹായിച്ചിരുന്നു; അവരുടെ നേർക്കു വരുന്ന അധിക പന്തുകൾ പങ്കിടാൻ അവർ സമ്മതിച്ചിരുന്നു. നിർഭാഗ്യവശാൽ, യഥാർത്ഥ കഥ പുറത്തുവരാൻ ഇരുപത്തിനാലു മണിക്കൂർ എടുത്തു. നിരപരാധിയായ ഒരു മനുഷ്യനെ പൈശാചികവൽക്കരിച്ചുകൊണ്ട് ആൾക്കൂട്ടം അതിന്റെ നാശനഷ്ടങ്ങൾ ഇതിനകം നടത്തിയിരുന്നു.

പലപ്പോഴും, ഭാഗങ്ങൾ മാത്രം ഉള്ളപ്പോഴും നമുക്ക് മുഴുവൻ വസ്തുതകളും കൈയിലുണ്ടെന്ന് നാം കരുതുന്നു. നമ്മുടെ ആധുനിക എനിക്കെല്ലാം മനസ്സിലായി സംസ്‌കാരത്തിൽ, മുഴുവൻ കഥയും കേൾക്കാതെ നാടകീയമായ വീഡിയോകളുടെ ശകലങ്ങളും പ്രകോപിപ്പിക്കുന്ന ട്വീറ്റുകളും ഉപയോഗിച്ച്, ആളുകളെ അപലപിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ''വ്യാജവർത്തമാനം പരത്തരുത്'' എന്നു തിരുവെഴുത്ത് മുന്നറിയിപ്പ് നൽകുന്നു (പുറപ്പാട് 23:1). ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് നുണപ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കി സത്യം സ്ഥിരീകരിക്കാൻ സാധ്യമായതെല്ലാം നാം ചെയ്യണം. ജാഗ്രത പുലർത്തുന്ന ഒരു ആത്മാവ് പിടിമുറുക്കുമ്പോഴും വികാരങ്ങൾ ആളിക്കത്തിക്കുമ്പോഴും ന്യായവിധിയുടെ തിരമാലകൾ ഉയരുമ്പോഴും നാം ജാഗ്രത പാലിക്കണം. ''ന്യായം മറിച്ചുകളയുവാൻ ബഹുജനപക്ഷം ചേരുന്നതിൽനിന്ന്'' നാം നമ്മെത്തന്നെ സൂക്ഷിക്കണം (വാ. 2).

യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, അസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ജ്ഞാനം പ്രകടിപ്പിക്കാനും നമ്മുടെ വാക്കുകൾ സത്യമാണെന്ന് ഉറപ്പാക്കാനും നമുക്ക് ആവശ്യമുള്ളത് അവിടുന്ന് നൽകട്ടെ. 

നല്ല കുഴപ്പം

ജോൺ ലൂയിസ് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് 2020 ൽ മരണമടഞ്ഞപ്പോൾ, രാഷ്ട്രീയ രംഗത്തു നിന്നുള്ള നിരവധി ആളുകൾ വിലപിച്ചു. കറുത്ത പൗരന്മാർക്ക് വോട്ടവകാശം നേടുന്നതിനായി 1965 ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനോടൊപ്പം ലൂയിസ് മാർച്ച് നടത്തി. മാർച്ചിനിടെ, ലൂയിസിനു തലയോട്ടിയിൽ പരിക്കേറ്റു, അതിന്റെ അടയാളം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ ശിരസ്സിലുണ്ടായിരുന്നു. ''ശരിയല്ലാത്തതും, നീതിയല്ലാത്തതും ന്യായമല്ലാത്തതുമായ എന്തെങ്കിലും നിങ്ങൾ കാണുമ്പോൾ, അതിനെതിരെ എന്തെങ്കിലും പറയാനോ ചെയ്യാനോ നിങ്ങൾക്ക് ധാർമ്മികമായ ബാധ്യതയുണ്ട്'' അദ്ദേഹം പറഞ്ഞു, ''അതിനെതിരെ ശബ്ദമുയർത്താനും നല്ലതും അനിവാര്യവുമായ കുഴപ്പങ്ങളിൽ അകപ്പെടാനും ഭയപ്പെടരുത്.''

ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനും സത്യത്തോടു വിശ്വസ്തത പുലർത്തുന്നതിനും ''നല്ല'' കുഴപ്പങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ലൂയിസ് നേരത്തെ മനസ്സിലാക്കി. ജനപ്രിയമല്ലാത്ത കാര്യങ്ങൾ താൻ സംസാരിക്കേണ്ടതുണ്ട്. ആമോസ് പ്രവാചകനും ഇത് അറിയാമായിരുന്നു. യിസ്രായേലിന്റെ പാപവും അനീതിയും കണ്ടിട്ട് അവനു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ശക്തരായവർ ''വെട്ടുകല്ലുകൊണ്ടു വീട് പണിയുകയും'' ''മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും'' ചെയ്യുന്നതോടൊപ്പം, ''നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും'' ചെയ്യുന്നു (ആമോസ് 5:11-12). മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നതിലൂടെ സ്വന്തം സുരക്ഷയും ആശ്വാസവും നിലനിർത്തുന്നതിനുപകരം ആമോസ് തിന്മയെ നേരിട്ടു. പ്രവാചകൻ നല്ലതും ആവശ്യമുള്ളതുമായ കുഴപ്പങ്ങൾ ഉണ്ടാക്കി.

എന്നാൽ ഈ പ്രശ്‌നം എല്ലാവർക്കുമുള്ള നീതി ലക്ഷ്യമിടുന്നതായിരുന്നു. ''നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ!'' ആമോസ് ഉദ്‌ഘോഷിച്ചു (വാ. 24). നാം നല്ല കുഴപ്പങ്ങളിൽ അകപ്പെടുമ്പോൾ (നീതി ആവശ്യപ്പെടുന്ന ധാർമ്മികവും അഹിംസാത്മകവുമായ കുഴപ്പം), ലക്ഷ്യം എല്ലായ്‌പ്പോഴും നന്മയും സൗഖ്യവും ആയിരിക്കും.

ഉറപ്പായ വിസമ്മതം

രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികള്‍ ഫ്രാന്‍സ് ജയ്‌ഗെര്‍സ്റ്റെയ്റ്ററെ തിരഞ്ഞെടുത്തപ്പോള്‍, അദ്ദേഹം അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറിനോടു വ്യക്തിപരമായ കൂറു പ്രഖ്യാപിക്കുന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചു. അധികാരികള്‍ ഫ്രാന്‍സിനെ തന്റെ ഫാമിലേക്കു മടങ്ങാന്‍ അനുവദിച്ചെങ്കിലും പിന്നീട് അവര്‍ അദ്ദേഹത്തെ ഡ്യൂട്ടിക്കു വിളിപ്പിച്ചു. നാസി പ്രത്യയശാസ്ത്രത്തെ അടുത്തറിയുകയും യെഹൂദ വംശഹത്യയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷം, ജയ്‌ഗെര്‍സ്റ്റെയ്റ്റര്‍, ദൈവത്തോടുള്ള തന്റെ വിശ്വസ്തത, നാസികള്‍ക്കുവേണ്ടി ഒരിക്കലും പോരാടാന്‍ അനുവദിക്കുന്നില്ലെന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. ഭാര്യയും മൂന്നു പെണ്‍മക്കളും അനാഥരായി.

വര്‍ഷങ്ങളായി, യേശുവിലുള്ള അനേകം വിശ്വാസികള്‍ - മരണഭീഷണിയുടെ നടുവിലും - ദൈവത്തോട് അനുസരണക്കേടു കാണിക്കാന്‍ കല്പിക്കുമ്പോള്‍ ഉറച്ച വിസമ്മതം രേഖപ്പെടുത്താറുണ്ട്. അത്തരമൊരു കഥയാണ് ദാനീയേലിന്റേത്. ''മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും'' (ദാനീയേല്‍ 6:12) എന്ന രാജകീയ വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ദാനീയേല്‍ സുരക്ഷ നിരസിക്കുകയും വിശ്വസ്തത പാലിക്കുകയും ചെയ്തു. ''താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് സ്‌തോത്രം ചെയ്തു'' (വാ. 10). എന്തു വില കൊടുക്കേണ്ടി വന്നാലും പ്രവാചകന്‍ ദൈവമുമ്പാകെ മാത്രമേ മുട്ടുകുത്തുകയുള്ളൂ.

ചിലപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് വ്യക്തമാണ്. പൊതുവിലുള്ള അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കാന്‍ നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മോട് അഭ്യര്‍ത്ഥിച്ചാലും, നമ്മുടെ സ്വന്തം പ്രശസ്തി അല്ലെങ്കില്‍ ക്ഷേമം അപകടത്തിലാകുന്ന സാഹചര്യത്തിലും നാം ദൈവത്തോടുള്ള അനുസരണത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ചില സമയങ്ങളില്‍, വലിയ വില കൊടുത്തും നമുക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു ഉറച്ച വിസമ്മതമാണ്.

ദൈവിക രക്ഷാപ്രവര്‍ത്തനം

ഉത്കണ്ഠാകുലനായ ഒരു പൗരനില്‍ നിന്നു ടെലിഫോണിലൂടെ ഒരു അടിയന്തിര സന്ദേശം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍, റെയില്‍വേ ട്രാക്കുകള്‍ക്കരികിലൂടെ തന്റെ ടോര്‍ച്ചും തെളിച്ചുകൊണ്ട്, അന്വേഷണം ആരംഭിച്ചു. ഇരുമ്പു പാളത്തിനുസമീപം ഒരു വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതദ്ദേഹം കണ്ടു. ദൂരെനിന്നു ട്രെയിന്‍ വാഹനത്തിനടുത്തേക്കു പാഞ്ഞുവരുന്നത് സമീപത്തുള്ള ഒരു ക്യാമറ പകര്‍ത്തി. 'ആ ട്രെയിന്‍ അതിവേഗത്തില്‍ വരികയായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'മണിക്കൂറില്‍ അമ്പതു മുതല്‍ എണ്‍പതു വരെ മൈല്‍ വേഗതയില്‍.' ആലോചിച്ചു നില്‍ക്കാതെ, ക്ഷണനേരത്തിനുള്ളില്‍, കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന ഒരാളെ അദ്ദേഹം കാറില്‍ നിന്നു വലിച്ചിറക്കി. അടുത്തനിമിഷം ട്രെയിന്‍ കാറിനെ തട്ടിത്തെറിപ്പിച്ചു.

തിരുവെഴുത്തു ദൈവത്തെ രക്ഷിക്കുന്നവനായി വെളിപ്പെടുത്തുന്നു - പ്രത്യേകിച്ച്, എല്ലാം നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍. മിസ്രയീമില്‍ കുടുങ്ങി, കഠിനമായ അടിച്ചമര്‍ത്തലില്‍ തളര്‍ന്നുപോയ യിസ്രായേല്യര്‍, രക്ഷപ്പെടാനിനി സാധ്യതയില്ലെന്നു കരുതി. എന്നിരുന്നാലും, പുറപ്പാടുപുസ്തകത്തില്‍, ദൈവം അവര്‍ക്കു പ്രത്യാശയുടെ വാക്കുകള്‍ വാഗ്ദത്തം ചെയ്യുന്നു: 'മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു' ദൈവം പറഞ്ഞു. 'ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു' (3:7). ദൈവം കാണുക മാത്രമല്ല - പ്രവര്‍ത്തിക്കുകയും ചെയ്തു. 'അവരെ ... വിടുവിക്കുവാനും ... ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു' (വാ. 8). ദൈവം യിസ്രായേലിനെ അടിമത്തത്തില്‍ നിന്നു പുറപ്പെടുവിച്ചു. ഇതൊരു ദൈവികമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.

ദൈവം യിസ്രായേലിനെ രക്ഷിച്ചത്, ദൈവത്തിന്റെ ഹൃദയത്തെയും അവിടുത്തെ ശക്തിയെയും വെളിപ്പെടുത്തുന്നു. രക്ഷിക്കാന്‍ ദൈവം വന്നില്ലെങ്കില്‍ നാശത്തിലേക്കു പോകുമായിരുന്നവരെ അവിടുന്നു സഹായിക്കുന്നു. നമ്മുടെ സാഹചര്യം ഭയാനകമോ അസാധ്യമോ ആയിരുന്നാലും, നമുക്കു കണ്ണും ഹൃദയവും ഉയര്‍ത്തി രക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവനെ കാത്തിരിക്കാം.